കല്ലും മണ്ണും കൊണ്ടൊരു പെണ്ണ്
ഇവൾ കാട്ടിലെ കുരുത്തം കെട്ട പെണ്ണ്.
വേനലായ് വന്നൊരു സൂര്യനെ
ധ്യാനിച്ചവൾ നീ.
മഴയായ് വന്നൊരു കാർമേഘത്തെ
കാർന്നു തിന്നവൾ നീ .
എള്ളും പൂവുമില്ലാതെ
കവിതയെ നനയ്ക്കുന്ന
ആർദ്രതയുടെ പ്രണയാത്മാവോ നീ ..
കണ്ടു കണ്ടങ്ങനെ തപിക്കുന്നിവൾ
കണ്ടു കിട്ടാത്തൊരു ഇരയെ
തേടി ഒഴുകും പെണ്‍പുഴ .
മാനം കണ്ട മയിൽപീലിയായ്
മാനത്തണഞ്ഞ മയൂഖത്തെ
മറയായ് പിടിച്ചവൾ .
ചാരം വീണ കണ്ണുകളിൽ
തിളങ്ങി വാങ്ങിയ പ്രേമത്തെ
കടലായ് ഒഴുക്കിയവൾ .
ഇവളിന്നൊരു പുനർജ്ജനിയുടെ വേര് .
താഡനമേറ്റ കുറുങ്കവിത.
കണ്‍ തുറക്കാത്തോരാത്മാവിന്റെ
മൂടൽമഞ്ഞ് .
ഇന്നിവളുടെ അധരം തുരക്കുന്നു
നാലു ചുവന്ന മൈനകൾ .
ഇവളുടെ ധ്യാനം മുറിക്കുന്നു
ഏഴാംകടലിൻ മണ്‍ചെരാതുകൾ .
കാറ്റിനെ നുറുക്കുന്ന എഴിലമ്പാലയുടെ
പേറ്റു നോവറിയാത്ത കരിങ്കിളി നീ -
യേറ്റുപാടാത്തതെന്തേ നിൻ രക്തവീണയിൽ .
ഇന്നിവളൊരു വിധവ:.
മാനം കാണാത്ത മയിൽപീലി.
കാട്ടിലൂടെ ഒഴുകുന്നൊരു -
പുരാതന നദി .
കണ്ടു കണ്ടങ്ങനെ തപിക്കുന്നിവൾ
കണ്ടു കിട്ടാത്തൊരു ഇരയെ
തേടി ഒഴുകും പെണ്‍പുഴ .
പാതിരാവിൽ
പാതി ചാരും കണ്ണിമയുടെ
ഇരുട്ടു മരമായ്
കൂട്ടിലെ കിളി ചൊല്ലുമെന്നും
പ്രണയത്തിൻ തിക്താനുഭവങ്ങൾ .