June 07, 2013

ഇവൾ



കല്ലും മണ്ണും കൊണ്ടൊരു പെണ്ണ് 
ഇവൾ കാട്ടിലെ കുരുത്തം കെട്ട പെണ്ണ്.
വേനലായ്‌ വന്നൊരു സൂര്യനെ 
ധ്യാനിച്ചവൾ നീ.
മഴയായ് വന്നൊരു കാർമേഘത്തെ 
കാർന്നു തിന്നവൾ നീ .
എള്ളും പൂവുമില്ലാതെ 
കവിതയെ നനയ്ക്കുന്ന 
ആർദ്രതയുടെ പ്രണയാത്മാവോ നീ ..
കണ്ടു കണ്ടങ്ങനെ തപിക്കുന്നിവൾ 
കണ്ടു കിട്ടാത്തൊരു ഇരയെ 
തേടി ഒഴുകും പെണ്‍പുഴ .

മാനം കണ്ട മയിൽപീലിയായ് 
മാനത്തണഞ്ഞ മയൂഖത്തെ 
മറയായ്‌ പിടിച്ചവൾ .
ചാരം വീണ കണ്ണുകളിൽ 
തിളങ്ങി വാങ്ങിയ പ്രേമത്തെ 
കടലായ് ഒഴുക്കിയവൾ .

ഇവളിന്നൊരു പുനർജ്ജനിയുടെ വേര് .
താഡനമേറ്റ കുറുങ്കവിത.
കണ്‍  തുറക്കാത്തോരാത്മാവിന്റെ 
മൂടൽമഞ്ഞ് .

ഇന്നിവളുടെ അധരം തുരക്കുന്നു 
നാലു ചുവന്ന മൈനകൾ .
ഇവളുടെ ധ്യാനം മുറിക്കുന്നു 
ഏഴാംകടലിൻ മണ്‍ചെരാതുകൾ .
കാറ്റിനെ നുറുക്കുന്ന എഴിലമ്പാലയുടെ 
പേറ്റു നോവറിയാത്ത കരിങ്കിളി നീ -
യേറ്റുപാടാത്തതെന്തേ നിൻ രക്തവീണയിൽ .

ഇന്നിവളൊരു വിധവ:.
മാനം കാണാത്ത മയിൽ‌പീലി.
കാട്ടിലൂടെ ഒഴുകുന്നൊരു -
പുരാതന നദി .
കണ്ടു കണ്ടങ്ങനെ തപിക്കുന്നിവൾ 
കണ്ടു കിട്ടാത്തൊരു ഇരയെ 
തേടി ഒഴുകും പെണ്‍പുഴ .

പാതിരാവിൽ 
പാതി ചാരും കണ്ണിമയുടെ
ഇരുട്ടു മരമായ്‌  
കൂട്ടിലെ കിളി ചൊല്ലുമെന്നും 
പ്രണയത്തിൻ തിക്താനുഭവങ്ങൾ .