ആയുസ്സിന്റെ ഇഴകള്‍ പൊട്ടിച്ച് ,
നീയിരുള്‍ പാതയില്‍
സ്വയം തൂങ്ങിക്കിടന്ന നേരത്തു
ചെറിയവളായ ഞാന്‍
നിന്നെ വാഴ്ത്താതെ
ഓമനിക്കാതെ ,
ആളുന്ന നിന്റെ നെഞ്ചകത്തു
വരിഞ്ഞു മുറുകി .
മരണമായെത്തിയൊരാ -
അസ്തമയ രാവിന്റെ ചെങ്കതിളുകളില്‍
ചുവന്നു നിന്നത് ,
നിന്നില്‍ കനിഞ്ഞിറങ്ങിയ
പ്രണയമാം വീഞ്ഞിന്റെ
മടുക്കാത്ത ഗന്ധമായിരിക്കണം .
പുകമറയ്ക്കുള്ളില്‍ ഒതുങ്ങിയ
നിന്നിളം കൈകള്‍
ചോദിച്ചു വരുന്നതും,
അതിരു വെയ്ക്കാത്ത ,കറകളിലാത്ത
നമ്മുടെ സൗഹൃദത്തിന്റെ
മേച്ചില്‍പുറങ്ങളെ തേടിയാണ് .
കാലം വിഴുങ്ങിയ
ഉണങ്ങിയ നെല്ലിയ്ക്കാ മരം പോലെ
പുളിയും,മധുരവുമായി
നുണച്ചിറക്കിയ ഇളം മൊട്ടുകളെ
ഏകയായി ഞാനിവിടെ
രുചിച്ചു നടക്കുന്നു .
നിനക്കു സ്തുതി !
കരിഞ്ഞുണങ്ങിയ നിന്റെ ദേഹത്തോട്
എന്തു പറയാന്‍ . ..
കാലം മായ്ക്കാത്ത ഓര്‍മ്മകളില്‍ നിന്ന-
യടര്‍ത്തിയെടുത്ത് സ്വയം-
ഒരു മുളന്താണിയുടെ കെല്‍പ്പുമായി
നിന്നു പഴുക്കണമെന്ന്
ആത്മഗതം ചോല്ലുകയുണ്ടായി ... .
കാവില്‍ എണ്ണ വറ്റാതെ,
കാത്തു പോന്ന പ്രാര്‍ത്ഥനകളേറെയും
നിനക്കിന്നു കൂട്ട് ....
ഞാനറിയുന്നു,
ഊരു ചുറ്റുന്ന ഏതോ അമ്പലപ്രാവി-
ന്നടുവിലിരുന്നു നീ സ്വയം തേങ്ങുന്നുണ്ട് .
വാ തോരാതെ,കോരിയുണക്കിയ
നാവിന്‍ തുമ്പത്ത് ചില്ലിട്ട
മേഘത്തുണ്ടുകള്‍ ഓരോന്നായി
ഇവിടെ അഴിഞ്ഞു വീഴുന്നുമുണ്ട് .
വഴിമുട്ടിയവളുടെ അന്തി വെട്ടത്ത് ,
മണത്തു നടന്ന പേക്കാറ്റുകള്‍
ഗദ്ഗദമോതി വന്നതു -
എന്തിനായിരിക്കണം . .. ?
നീയില്ലാത്ത രാവിന്‍ കൊമ്പത്തിരുന്ന് ,
മഞ്ഞു മുഖങ്ങളെ തൊട്ടു തലോടുമ്പോള്‍
പണ്ടു നാം കളിച്ച തീരങ്ങളില്‍
ഒലിച്ചുവന്ന വെള്ളമീനുകള്‍
ഇന്നിവിടെ പരക്കം പായുകയാണ് . ..